തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. എന്നാൽ, മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവക്ക് മാറ്റമില്ല.
അതിനിടെ, മരം വീണ് മൂന്നുപേർ മരിച്ച സാഹചര്യത്തിൽ തോട്ടങ്ങളിൽ ഉള്ള പണികൾക്ക് ജില്ലാ കളക്‌ടർ താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മൂന്നാർ പോലീസ് സ്‌റ്റേഷന് സമീപം ഇതുവരെ ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും മഴ ശക്‌തമാണ്.
അതേസമയം, കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇന്ന് ശക്‌തമായ മഴക്കും സാധ്യതയുണ്ട്. കച്ചിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാനാണ് സാധ്യത.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്‌ഥാനത്ത് നിന്ന് തെക്കോട്ട് മാറി സജീവമായിട്ടുണ്ട്. ഒപ്പം ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഒഡിഷക്കും ഛത്തീസ്ഗഡിനും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് അടുത്ത അഞ്ചു ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത ഉണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.
കേരള-ലക്ഷ്വദീപ്-കർണാടകം തീരങ്ങളിൽ ഇന്ന് മുതൽ പത്താം തീയതിവരെ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാലാണ് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
Most Read: കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിൽ ഇന്ധനം തീർന്നു; സർവീസുകൾ മുടങ്ങി