തിരുവനന്തപുരം: കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിൽ ഇന്ധനം തീർന്നു. ഫാസ്‌റ്റ് പാസഞ്ചർ അടക്കം ഏഴ് ബസുകൾ സർവീസ് നിർത്തി. മൂന്ന് ദിവസം മുൻപ് ഡീസൽ തീർന്നിട്ടും ഇന്ധനം എത്തിക്കുന്നതിൽ ഡിപ്പോ ഉദ്യോഗസ്‌ഥർക്ക് പറ്റിയ വീഴ്‌ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ ആരോപിച്ചു. രാത്രിയോടെ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നുള്ള ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
അതേസമയം, സംസ്‌ഥാനത്ത് കെഎസ്ആർടിസി വർക്‌ഷോപ്പുകളുടെ എണ്ണം കുറക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിലവിൽ കെഎസ്ആർടിസിക്ക് സംസ്‌ഥാനത്ത് 93 വർക്‌ഷോപ്പുകളുണ്ട്. ഇത് 22 ആക്കി കുറക്കാനാണ് തീരുമാനം. ഗതാഗതവകുപ്പ് മാത്രമല്ല കെഎസ്ആർടിസിയെന്ന് പറഞ്ഞ മന്ത്രി അതിന്റെ പേരിൽ ഗതാഗത വകുപ്പിനെ കുറ്റം പറയരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എഐ ക്യാമറകൾ സ്‌ഥാപിക്കുന്നത് ജനങ്ങളെ ഉപദ്രവിക്കാനല്ലെന്നും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ സുശീൽ ഖന്ന റിപ്പോർട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ നേരത്തെ അറിയിച്ചിരുന്നു. അതല്ലാതെ കെഎസ്ആർടിസിയെ സംരക്ഷിക്കാൻ മറ്റ് വഴികളില്ല. കെഎസ്ആർടിസിയെ സംരക്ഷിക്കണമെന്നാണ് സർക്കാരിന്റെയും വികാരം. സുശീൽ ഖന്ന റിപ്പോർട് നടപ്പാക്കുന്നതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സുശീൽ ഖന്ന റിപ്പോർട് നടപ്പാക്കാൻ നേരത്തെ തുടങ്ങിയെങ്കിലും അത് പൂർണ വിജയമായിരുന്നില്ല. അതിനാൽ വീണ്ടും അതിവേഗം ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്കെതിരെ ഗതാഗത മന്ത്രി രംഗത്തെത്തി. കെഎസ്ആർടിസി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകളാണ്. ഈ സ്‌ഥിതി മാറിയാലേ കെഎസ്ആർടിസി രക്ഷപെടൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: ബോറിസ് സഭയിൽ കൂട്ടരാജി തുടരുന്നു; മൂന്ന് മന്ത്രിമാർ കൂടി രാജിവെച്ചു