ലണ്ടൻ: ബ്രിട്ടനിൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ കൂട്ടരാജി തുടരുന്നു. ശിശു- കുടുംബക്ഷേമ മന്ത്രി വില ക്വിൻസ്, ഗതാഗത മന്ത്രി ലൗറ ട്രോട്ട് എന്നിവരാണ് രാജിവെച്ചത്. സർക്കാരിലുള്ള വിശ്വാസം നഷ്‌ടമായതിനാൽ രാജിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് മന്ത്രിമാർ പ്രതികരിച്ചു. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിലെ സഹമന്ത്രിയായ റോബിൻ വാൾക്കറും രാജി പ്രഖ്യാപിച്ചു. മന്ത്രിസഭയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റോബിൻ വാൽക്കറുടെയും രാജി.
ബ്രിട്ടനെ നയിക്കാൻ കഴിവുള്ള ആളാണ് ബോറിസ് ജോൺസൺ എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, ഒന്നിന് പിറകെ ഒന്നായി വൻ അബദ്ധങ്ങളാണ് ബോറിസ് സർക്കാർ ചെയ്‌ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിമാരുടെ കൂട്ടരാജിയോടെ കൺസർവേറ്റിവ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മറ്റ് എംപിമാർ രംഗത്തെത്തി.
ഡെപ്യൂട്ടി ചീഫ് വിപ്പായി ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിച്ചറെ നിയമിച്ചതിന് പിന്നാലെയാണ് മന്ത്രിമാർ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. ലൈംഗിക ആരോപണങ്ങളും കോവിഡ് മാനദണ്ഡ ലംഘനങ്ങളും ഉൾപ്പടെ വിവാദങ്ങൾ ഉലയ്‌ക്കുന്ന ബോറിസ് മന്ത്രിസഭയെ കൂടുതൽ അപകടത്തിലാക്കുന്നതാണ് മന്ത്രിമാരുടെ രാജി. സർക്കാർ കാര്യക്ഷമതയോടെയും ഗൗരവത്തോടെയും മുന്നോട്ട് പോകണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നതെന്നും എന്നാൽ ഈ രീതിയിൽ തുടരാനാകില്ലെന്നും ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു. ദേശീയ താൽപര്യത്തോടെ നയിക്കാനുള്ള ബോറിസ് ജോൺസന്റെ കഴിവിൽ വിശ്വാസം നഷ്‌ടപ്പെട്ടതാണ് രാജിക്ക് കാരണമെന്ന് സാജിദ് ജാവിദ് അറിയിച്ചു.
Most Read: അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?