തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുള്ളത്. കൂടാതെ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം തന്നെ പത്തനംതിട്ട, കോട്ടയം, ഇടുക്കി അടക്കമുള്ള 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരാനും സാധ്യതയുണ്ട്. മഴ തുടരുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ ബുധനാഴ്‌ചയോടെ തെക്കൻ സംസ്‌ഥാനങ്ങളിൽ മഴ വീണ്ടും സജീവമാകുമെന്നാണ് സൂചന. കിഴക്കൻ കാറ്റിന്റെ സ്വാധീനം മൂലമാണിത്. കൂടാതെ ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതായാണ് കാലാവസ്‌ഥാ കേന്ദ്രങ്ങളുടെ കണക്ക്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കക്കി-ആനത്തോട് അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഇന്ന് രാവിലെ 11 മണിയോടെ അണക്കെട്ട് തുറക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. വിവിധ ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. ഒപ്പം വിവിധ നദികളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളും കർശന ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: കക്കയത്ത് ശക്‌തമായ മഴ; ഡാം സൈറ്റ് റോഡ് തകർന്നു-ഗതാഗത നിരോധനം