കോഴിക്കോട്: കനത്ത മഴയിൽ കൂരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡ് തകർന്നു. അതിശക്‌തമായ മഴയാണ് ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ പെയ്‌തത്. കക്കയം വാലിയിലെ ബിവിസിക്ക് സമീപമാണ് റോഡിന്റെ അരികിൽ നിന്ന് മണ്ണിടിഞ്ഞു വീണ് അപകടാവസ്‌ഥയിലായത്. ഇതോടെ റോഡിൽ ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു. ഡാം സൈറ്റിലേക്ക് എത്താനുള്ള ഏക റോഡാണ് തകർന്നത്. കക്കയം വാലിയിൽ പലയിടത്തും റോഡ് ഒലിച്ചുപോയ അവസ്‌ഥയിലാണ്.
അതേസമയം, തകർന്ന റോഡിന്റെ അറ്റകുറ്റപണികൾ നടത്താൻ അടിയന്തിര നടപടി സ്വീകരിക്കാൻ കളക്‌ടർ ഡോ.തേജ് ലോഹിത് റെഡ്‌ഢി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. കാക്കയത്തെ റോഡുകൾ നവീകരണം കാത്തുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തുടർച്ചയായുണ്ടാകുന്ന മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മൂലം തകരുന്ന റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതല്ലാതെ പുനർനിർമിക്കപ്പെട്ടിട്ടില്ല. രണ്ട് വർഷം മുൻപ് ഉണ്ടായ ഉരുൾപൊട്ടലിൽ ഡാം സൈറ്റ് ജീവനക്കാർ ഒറ്റപ്പെട്ടുപോയ അവസ്‌ഥയുണ്ടായിരുന്നു. അന്നും അടിയന്തിര പുനർനിർമാണമാണ് റോഡിൽ നടത്തിയത്.
റോഡ് പുനർനിർമിക്കണമെങ്കിൽ ഉയരത്തിൽ കെട്ടി കോൺക്രീറ്റ് ചെയ്യേണ്ടിവരും. അതേസമയം, കക്കയം ഡാം മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്‌തത്. ശനിയാഴ്‌ച വൈകിട്ട് അഞ്ചിനും എട്ടിനുമിടയിലുള്ള സമയത്ത് 227 മില്ലീമീറ്റർ മഴയാണ് പെയ്‌തത്. ഇന്നലെ രാവിലെ എട്ട് മണിവരെയുള്ള 24 മണിക്കൂറിനിടയിൽ 254 മില്ലീമീറ്റർ മഴയും രേഖപെടുത്തിയിട്ടുണ്ട്. 750.27 മീറ്ററാണ് ഡാമിൽ ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. 758.04 മീറ്ററാണ് പരമാവധി സംഭരണശേഷി. ഡാം റിസർവോയറിൽ 54.01 ശതമാനം വെള്ളമുണ്ട്. നിലവിൽ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
Most Read: പേരാവൂർ ചിട്ടി തട്ടിപ്പ്; സിപിഎം ലോക്കൽ സെക്രട്ടറിയെ മാറ്റി