തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്കുതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. വിവിധ വകുപ്പ് പ്രതിനിധികളും ദേശീയ ദുരന്തപ്രതികരണ സേന പ്രതിനിധികളും ഉൾപ്പെട്ടതാണ് ഓപ്പറേഷൻ സെന്റർ.
ദേശീയ ദുരന്തപ്രതികരണ സേനയുടെ ഏഴ് അംഗങ്ങളെ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സജ്‌ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചതിനാൽ ഗവിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചതായി വനംവകുപ്പ് അറിയിച്ചു.
ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ കുളിക്കാനോ മീൻപിടിക്കാനോ മറ്റു ആവശ്യങ്ങൾക്കോ നദികളിൽ ഇറങ്ങാനോ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണം. ഉയർന്ന തീരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും പൂർണമായി ഒഴിവാക്കണം.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത അഞ്ചു ദിവസം സംസ്‌ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്കും ചില ദിവസങ്ങളിൽ അതിതീവ്ര മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം ജില്ലയിലും നാളെ ഇടുക്കി, കണ്ണൂർ ജില്ലകളിലും റെഡ് അലർട്ടും പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
Most Read: മണിപ്പൂർ കലാപം; തൽസ്‌ഥിതി റിപ്പോർട് തേടി സുപ്രീം കോടതി