ബെയ്‌ജിങ്: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി മരണവും വ്യാപക നാശനഷ്‌ടവും. ഇതുവരെ 33 പേര്‍ മരിച്ചതായും എട്ടുപേരെ കാണാതായതായും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്സൂവിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും നാശനഷ്‌ടങ്ങളും റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ പലരും ഓഫിസുകളിലും സ്കൂളുകളിലും അപാർട്മെന്റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി.
പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം തുറന്നുവിട്ടു. ഇവിടെ മൂന്നു ദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ് പെയ്തത്. 1.2 കോടി ജനസംഖ്യയുള്ള ഷെങ്സൂവിൽ 14 ലക്ഷം പേർ പ്രളയ ദുരിതത്തിലാണെന്നാണ് പ്രാഥമിക വിവരം. ഇവിടെയുള്ള ബുദ്ധതീർഥാടന കേന്ദ്രമായ ഷാഓലിൻ ക്ഷേത്രമടക്കം വെള്ളത്തിനടിയിലായി.
നഗരത്തിൽ മെട്രോ ട്രെയിൻ സർവീസ് നടത്തുന്ന സബ്വേയിൽ പ്രളയജലം കയറിയത് ആളുകളെ ഭീതിയിലാക്കി. ട്രെയിൻ കമ്പാർട്മെന്റിൽ വെള്ളം കയറിയതോടെ കഴുത്തറ്റം വെള്ളത്തിൽ മരണം മുന്നിൽകണ്ട് ഏറെനേരം നിന്നതിനൊടുവിലാണ് യാത്രക്കാരെ രക്ഷപ്പെടുത്താനായത്. പത്തോളം ട്രെയിനുകള്‍ പാതിവഴിയില്‍ നിര്‍ത്തി. ആറു പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് ഇപ്പോൾ പെയ്യുന്നതെന്നാണ് റിപ്പോർട്.
National News: പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ