കണ്ണൂർ: കാലവർഷം കനത്തതോടെ ജില്ലയിൽ എല്ലായിടത്തും മഴ ശക്‌തി പ്രാപിച്ചു. മലയോര മേഖലകളിലടക്കം കനത്ത മഴയാണ് തിങ്കളാഴ്‌ച ലഭിച്ചത്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കേന്ദ്ര കാലാവസ്‌ഥാ വിഭാഗം ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്കും നാഷനഷ്‌ടമുണ്ടായി. മരങ്ങൾ കടപുഴകി വീണു. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. കാറ്റിൽ വാഴയും തെങ്ങും അടക്കമുള്ള കൃഷിക്കും നാശനഷ്‌ടമുണ്ടായി.
തലശ്ശേരി കോടതിയിലെ പുതുതായി പണികഴിപ്പിച്ച ബാർ അസോസിയേഷൻ കാന്റീന്റെ മേൽക്കൂര കനത്ത മഴയിൽ തകർന്നു. കോടതി കെട്ടിടത്തിലെ മുറിയുടെ ഓടും തകർന്നു. കടവത്തൂർ എടവന സതിയുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്‌ടമുണ്ടായി.
കൊട്ടിയൂർ ഭാഗത്ത് കനത്ത നാശമാണുണ്ടായത്. കണ്ടപുനത്തെ ഇടമന വിജയന്റെ വീടിന് സമീപം മണ്ണിടിഞ്ഞ് വീണ് നാശമുണ്ടായി. കൂനംപള്ള കുറിച്യ കോളനിയിലെ പാലുമ്മി രാജുവിന്റെ വീട്ടുമുറ്റവും ഇടിഞ്ഞു. ഇരിക്കൂർ പട്ടേൻമൂലയിലെ ചന്ദ്രികയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. ഇരിട്ടി പഴയ പാലം പുഴയോരത്ത് താമസിക്കുന്ന കൊയിലോട്ര കുഞ്ഞാമിനയുടെ വീടിന്റെ ഭിത്തി മണ്ണിടിഞ്ഞ് അപകടാവസ്‌ഥയിലായി. നെല്യാട് ഗുരുദേവ വിശ്വകർമ ക്ഷേത്രത്തിന് മുകളിൽ മരം പൊട്ടിവീണ് മേൽക്കൂര പൂർണമായും തകർന്നു.
അതേസമയം, കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പെയ്‌തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ മലയാളികൾ അടക്കമുള്ളവർ ആശങ്കയിലാണ്. ജില്ലയുടെ തീരപ്രദേശത്തടക്കം മഴ തുടരുകയാണ്. കാറ്റിലും മഴയിലും പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്‌തു.
Read also: ‘സേവ് കുട്ടനാട് കൂട്ടായ്‌മയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം’; മന്ത്രി സജി ചെറിയാൻ