ആലപ്പുഴ: സേവ് കുട്ടനാട് സമൂഹ മാദ്ധ്യമ കൂട്ടായ്‌മയ്‌ക്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാൻ. കുട്ടനാട് വിഷയത്തിലെ പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാർ നേരിട്ടെത്തി കർഷകരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സജി ചെറിയാൻ സേവ് കുട്ടനാട് കൂട്ടായ്‌മക്കെതിരെ വിമർശനം ഉന്നയിച്ചത്.
മടവീഴ്‌ചയും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള ദുരിതങ്ങളുടെ പരിഹാരത്തിനായുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനാണ് സർക്കാർ യോഗം വിളിച്ചത്. രണ്ടാം കുട്ടനാട് പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കുട്ടനാട്ടിലെ ജനങ്ങളുമായി ചർച്ച ചെയ്‌ത് മാത്രമേ പാക്കേജ് നടപ്പാക്കൂവെന്ന് കൃഷിമന്ത്രി പി പ്രസാദ് ഉറപ്പുനൽകി.
ഒന്നാം കുട്ടനാട് പാക്കേജ് നടപ്പാക്കിയത് പോലെ രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കാമെന്ന് കരുതുന്ന ഉദ്യോഗസ്‌ഥർ ട്രാൻസ്‌ഫർ വാങ്ങി പോകണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനിടെയാണ് സേവ് കുട്ടനാട് കൂട്ടായ്‌മയെ മന്ത്രി രൂക്ഷമായി വിമർശിച്ചത്. ‘കുട്ടനാടിനെ രക്ഷിച്ച് സ്വർഗത്തിലേക്ക് കൊണ്ടുപോകും എന്നുപറഞ്ഞ് ചിലർ ഇറങ്ങിയിട്ടുണ്ട്, അവർക്ക് കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്’, മന്ത്രി പറഞ്ഞു.
ഇതിന് പിന്നാലെ മന്ത്രിക്ക് മറുപടിയുമായി സേവ് കുട്ടനാട് ക്യാംപയിൻ പ്രതിനിധികളും രംഗത്തെത്തി. മന്ത്രിയുടെ പരാമശം വേദനിപ്പിച്ചുവെന്നും, പണ്ട് ഇതേ സജി ചെറിയാൻ ചെങ്ങന്നൂരിൽ വച്ച് നിലവിളിച്ചപ്പോൾ എല്ലാവരും ഓടിയെത്തിയത് മറക്കരുതെന്നും സേവ് കുട്ടനാട് പ്രതിനിധി എംവി ആന്റണി ഇതിനോട് പ്രതികരിച്ചു. അതേസമയം, കുട്ടനാട് വിഷയത്തിൽ ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരെ ഏകോപിപ്പിച്ച് മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
Read Also: ഐഎസിൽ ചേർന്നവരുടെ മടങ്ങിവരവ്; സംസ്‌ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി