തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്‌ച വരെ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മഴ സജീവമാകുമെന്നും, ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യതയെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം തന്നെ വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം രൂപപ്പെട്ടതിന് ശേഷം തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ഒഡിഷ തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്.
ശക്‌തമായ മഴ തുടരാനുള്ള സാധ്യതയുള്ളതിനാൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഞായറാഴ്‌ചയും, തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ തിങ്കളാഴ്‌ചയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് എന്നീ തീരങ്ങളിൽ നിന്നും മൽസ്യ ബന്ധനത്തിനായി കടലിൽ പോകുന്നതിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Read also: പ്ളസ് വൺ പരീക്ഷ ഇന്ന് മുതൽ; അതീവ ശ്രദ്ധയോടെ സംസ്‌ഥാന സർക്കാർ