തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്ളസ് വൺ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കും. സംസ്‌ഥാനത്ത് ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്ളസ് വൺ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിൽ നിന്നുമാണ്. 75,590 കുട്ടികളാണ് മലപ്പുറം ജില്ലയിൽ നിന്നും ഇത്തവണ പരീക്ഷ എഴുതുന്നത്.
പരീക്ഷയ്‌ക്കായി കർശന സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്‌ഥാനത്ത് ഒരുക്കിയിട്ടുള്ളത്. കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന പശ്‌ചാത്തലത്തിലാണ് പരീക്ഷ നടത്തുന്നതിന് ഇത്രയധികം നിബന്ധനകൾ ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നടത്താൻ ആദ്യം അനുമതി നിഷേധിച്ച സുപ്രീം കോടതി പിന്നീട് അനുമതി നൽകുകയായിരുന്നു.
കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്‌ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്‌ചാത്തലത്തില്‍ വീഴ്‌ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്‌ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതിനാൽ തന്നെ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ തുടങ്ങി എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പരീക്ഷകൾ നടത്തുകയുള്ളൂ.
Read also: സംസ്‌ഥാനത്ത് കോവിഡ് ചികിൽസ ഇനി ഹോമിയോ ആശുപത്രിയിലും; അനുമതിയായി