മുക്കം: കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പെയ്‌ത ശക്‌തമായ മഴയിലാണ് നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുള്ളത്. മുക്കം നഗരസഭയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത തടസപ്പെട്ടു. മാമ്പറ്റ-വട്ടോളിപ്പറമ്പ് റോഡിലും വെള്ളക്കെട്ട് രൂക്ഷമായി. പല റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. പല സ്‌ഥലത്തും വൈദ്യുതിബന്ധം താറുമാറായിട്ടുണ്ട്.
ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ മുത്താലം വാപ്പാഞ്ചേരി ഷിജിലയുടെ വീടിന്റെ ചുറ്റുമതിൽ തകർന്നു. മുക്കം നഗരസഭയിലെ ഇരട്ടകുളങ്ങര പാലാട്ടുപറമ്പിൽ നന്ദിനിയുടെ കിണർ ശക്‌തമായ മഴയിൽ ഇടിഞ്ഞുതാണു. പാലാട്ടുപറമ്പിൽ അമ്മാളുവിന്റെ വീടിന്റെ തറയോട് ചേർന്ന് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്തിലും ശക്‌തമായ മഴയിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
തേക്കുംകുറ്റി സ്വദേശിനി രാധയുടെ വീടിന്റെ അടുക്കള മണ്ണിടിഞ്ഞു വീണ് പൂർണമായി തകർന്നു. പിറകുവശത്തെ മൺതിട്ടയാണ് ഇടിഞ്ഞുവീണത്. അതേസമയം, മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് കുടുംബത്തെ പഞ്ചായത്ത് അധികൃതർ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ വീട് താമസയോഗ്യമല്ലാതായിട്ടുണ്ട്.
Most Read: വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവ പണിമുടക്കി