തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ യെല്ലോ അലർട് പ്രഖ്യാപിച്ച ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്.
വടക്കൻ കേരളത്തിൽ ഇന്ന് പൊതുവെ കനത്ത മഴയാണ് പെയ്യുന്നത്. ശക്‌തമായ, ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്. അതിനിടെ, ഇടുക്കിയിൽ മിക്ക സ്‌ഥലത്തും ഇടവിട്ട് മഴ തുടരുകയാണ്.
മരം വീണ് മൂന്നുപേർ മരിച്ച സാഹചര്യത്തിൽ തോട്ടങ്ങളിൽ ഉള്ള പണികൾക്ക് ജില്ലാ കളക്‌ടർ താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മൂന്നാർ പോലീസ് സ്‌റ്റേഷന് സമീപം ഇതുവരെ ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
പാലക്കാട് ജില്ലയിലും ശക്‌തമായ മഴ തുടരുകയാണ്. കണ്ണൂരും കാസർഗോഡും സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്‌തിപ്പെടുന്നതും മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമർദ്ദവുമാണ് കേരളത്തിൽ മഴ കനക്കാൻ കാരണം.
Most Read: ചോദ്യം ചെയ്യലിനായി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല