കൊച്ചി: ചോദ്യം ചെയ്യലിനായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്‌ന ഇ-മെയിൽ വഴി ഇഡിയെ അറിയിച്ചിട്ടുണ്ട്. സ്വപ്‌നയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിത്തും അറിയിച്ചിട്ടുണ്ട്.
അതേസമയം, ഗൂഢാലോചന കേസിൽ സരിത് ക്രൈം ബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം പോലീസ് ക്ളബിലാണ് ചോദ്യം ചെയ്യൽ. അതിനിടെ, സ്വപ്‌ന സുരേഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് ഇന്ന് അറിയിച്ചിട്ടുണ്ട്.
സ്വപ്‌ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് വ്യക്‌തമാക്കുന്നു. ഓഫിസിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്‌നയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് എച്ച്ആർഡിഎസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു വിശദീകരിച്ചു.
ഗൂഢാലോചന കേസിൽ എച്ച്ആർഡിഎസ് ജീവനക്കാരുടെ മൊഴി എടുത്തിരുന്നു. സ്വപ്‌നയുടെ കൂടി താൽപര്യം മാനിച്ചാണ് നടപടിയെന്നും അവര്‍ വ്യക്‌തമാക്കുന്നു. പാലക്കാട് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്‌ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നക്ക് നിയമനം നല്‍കിയത്.
Most Read: ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്