ഇടുക്കി: ജില്ലയിൽ മഴ ശക്‌തി പ്രാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.
അതേസമയം, കനത്ത മഴയിലും കാറ്റിലും മരം വീണ് ഹൈറേഞ്ച് മേഖലയിൽ വ്യാപക നാശ നഷ്‌ടമുണ്ടായി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ചീന്തലാറ്റിൽ വീടിന് മുകളിൽ മരകൊമ്പ് ഒടിഞ്ഞു വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. രാമക്കൽ മേടിൽ ഒരു വീട് തകർന്നു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെ പോലീസ് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഉടുമ്പൻചോലയിലും തങ്കമണിയിലും ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്.
Also Read: തിരുവനന്തപുരം വലിയതുറ കടൽപാലത്തിന് വിള്ളൽ