കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ എംപി. മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതരമായ ചികിൽസാ പിഴവാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നഴ്‌സിങ് സൂപ്രണ്ടിനെ മാത്രം മാറ്റി നിർത്തിയിട്ട് കാര്യമില്ലെന്നും പ്രധാന ചുമതലയുള്ള ഉദ്യോഗസ്‌ഥർക്ക് എതിരേയും അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ എംപി ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടും തുടർനടപടി ഉണ്ടായിട്ടില്ല. ഏഴ് മാസം പിന്നിട്ടിടും ഫണ്ട് വിനിയോഗം നടന്നോ എന്നതിൽ വ്യക്‌തതയില്ല. ഫണ്ട് വിനിയോഗം താമസിപ്പിക്കുന്നതിന്റെ കാരണം അറിയില്ല. വിഷയം ജില്ലാ കളക്‌ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഹൈബി ഈഡൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് നഴ്സുമാരുടെ അനാസ്‌ഥ മൂലമാണെന്ന് പറഞ്ഞുകൊണ്ട് നഴ്‌സിങ് ഓഫീസറുടെ ശബ്‌ദ സന്ദേശം പുറത്തുവന്നിരുന്നു. നഴ്‌സുമാരുടെ വാട്‍സ് ആപ് ഗ്രൂപ്പിൽ മെഡിക്കൽ കോളേജിലെ നഴ്‌സിങ് ഓഫീസർ അയച്ച ശബ്‌ദ സന്ദേശത്തിലാണ് കോവിഡ് രോഗി മരിച്ചത് ഓക്‌സിജൻ കിട്ടാതെയാണെന്ന് പരാമർശിച്ചത്.
Related News: കോവിഡ് രോഗിയുടെ മരണം അധികൃതരുടെ പിഴവ് മൂലം; നഴ്‌സിങ് ഉദ്യോഗസ്‌ഥയുടെ ശബ്‌ദസന്ദേശം പുറത്ത്
സംഭവത്തിൽ പ്രാഥമിക അന്വേഷണത്തെ തുടർന്ന് നഴ്‌സിങ് ഓഫീസറെ സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. രോഗികളിൽ ചിലർ ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചുവെന്ന് വെളിപ്പെടുത്തിയ നഴ്സിംഗ് ഓഫീസർ ജലജ ദേവിയെ ആണ് സസ്‌പെന്റ് ചെയ്‌തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർക്ക് നിർദ്ദേശം നൽകി.
Related News: രോഗി മരിച്ച സംഭവം; നഴ്‌സിംഗ് ഓഫിസറെ സസ്‍പെന്‍ഡ് ചെയ്‌തു