തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദത്ത് വിവാദവുമായി ബന്ധപ്പെട്ട തർക്കവിഷയം കുടുംബകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഹേബിയസ് കോർപസ് നിലനിൽക്കുമോ എന്ന നിയമപരമായ ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. ഹരജി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ തള്ളുമെന്നും കോടതി വ്യക്‌തമാക്കി. തുടർന്ന് ഹരജി പിൻവലിക്കാൻ സമയം അനുവദിക്കുകയും ചെയ്‌തു.
2020 ഒക്‌ടോബറിലാണ് കുഞ്ഞിന് ജൻമം നൽകിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്‌മിത ജെയിംസും ചേർന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് പോവുകയായിരുന്നു എന്നും അനുപമയുടെ ഹരജിയിൽ പറയുന്നു. കുഞ്ഞിനെ വിട്ടുകിട്ടാൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, പേരൂർക്കട സിഐ എന്നിവർക്ക് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ദത്ത് വിവാദത്തിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത എന്നിവരടക്കം ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കുട്ടിയെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചില്ലെന്നും, സുരക്ഷിതമായി വളർത്താൻ ഏൽപ്പിക്കുകയാണ് തങ്ങൾ ചെയ്‌തത് എന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദം ഉന്നയിച്ചത്.
Also Read: സമരത്തിന്റെ മറവിൽ അക്രമവും, നേതാക്കളുടെ അറസ്‌റ്റിന് സാധ്യത; നടപടി കടുപ്പിച്ച് പോലീസ്