തിരുവനന്തപുരം : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധനാ നിരക്ക് കുറക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച നിരവധി ഹരജികൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. ഹരജികൾ പരിഗണിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിരക്ക് കുറച്ചതായി കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. തുടർന്ന് സർക്കാരിന്റെ റിപ്പോർട് രേഖപ്പെടുത്തിയ കോടതി ഹരജികൾ എല്ലാം തീർപ്പാക്കി.
സംസ്‌ഥാനത്ത് കോവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകളിൽ അമിത നിരക്കാണ് ഈടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 1700 രൂപയാണ് സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനക്ക് സ്വകാര്യ ലാബുകൾ ഈടാക്കിയിരുന്നത്. തുടർന്ന് നിലവിലത്തെ കോവിഡ് സാഹചര്യവും മറ്റും കണക്കിലെടുത്ത് സർക്കാർ സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു. ഇതിനെതിരെ സ്വകാര്യ ലാബ് ഉടമകളും ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്.
കൂടാതെ കോവിഡ് ചികിൽസക്കായി സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നതിന് എതിരെ സമർപ്പിച്ച ഹരജികളും ഹൈക്കോടതി പരിഗണിച്ചു. ഏറെ ഗൗരവമുള്ള വിഷയമാണിതെന്ന് വ്യക്‌തമാക്കിയ കോടതി, ഇതിനെതിരെ സർക്കാർ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതമെന്നും നിരീക്ഷിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന രോഗികൾ പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നൽകേണ്ടിവരുന്നുണ്ട്. വിവിധ പേരുകളിലാണ് ആശുപത്രികൾ ഇത്തരത്തിൽ അധിക നിരക്ക് ഈടാക്കുന്നതെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
Read also : രോഗവ്യാപനം രൂക്ഷം; മടിക്കൈ പഞ്ചായത്തിൽ 10 വരെ സമ്പൂർണ നിയന്ത്രണം