തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി നിലനിന്ന സാഹചര്യത്തിൽ ഓക്‌സിജന്റെ വില വർധിപ്പിച്ച നടപടിക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണ കമ്പനികൾ മെഡിക്കൽ ഓക്‌സിജന്റെ വില വർധിപ്പിച്ച നടപടിയിൽ സർക്കാർ ഇടപെടണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് മാനേജ്മെന്റുകൾ ഹരജി സമർപ്പിച്ചത്.
നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ ഭാഗമാണ് ഓക്‌സിജന്റെ വിലനിർണയ ചുമതലയും മറ്റും എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതുപ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയേയും കോടതി കക്ഷി ചേര്‍ത്തിരുന്നു. ഓക്‌സിജൻ ക്ഷാമം രൂക്ഷമായി നിലനിന്നിരുന്ന സമയത്ത്, ദുരന്ത നിവാരണ നിയമപ്രകാരം ഓക്‌സിജന്‍ പൂഴ്‌ത്തിവെപ്പ് തടയണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് കമ്പനികള്‍ വില വര്‍ധിപ്പിച്ചത്.
അതിനൊപ്പം തന്നെ കോവിഡ് ചികിൽസ നിരക്ക് ഏകീകരിച്ച ഉത്തരവിൽ മെഡിക്കൽ ഓക്‌സിജന് അമിത വില ഈടാക്കരുതെന്നും സർക്കാർ നിർദ്ദേശം നൽകിയിരുന്നതായി ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓക്‌സിജൻ വിതരണ കമ്പനികൾ മെഡിക്കൽ ഓക്‌സിജന്റെ വില വർധിപ്പിച്ചത് ആശുപത്രികളുടെ നടത്തിപ്പില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നുവെന്നും മാനേജ്‌മെന്റുകൾ കോടതിയെ അറിയിച്ചു.
Read also : ഇന്ധനവില വീണ്ടും മുകളിലേക്ക്; പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂട്ടി