ന്യൂഡെൽഹി: രാജ്യത്തെ പല സംസ്‌ഥാനങ്ങളിലും കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ മോദി. കോവിഡ് വർധിക്കുന്ന സാഹചര്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്‌ച ഉച്ചക്ക് 12.30ന് ഓൺലൈനായാണ് യോഗം നടക്കുക.
2021 ആദ്യത്തോടെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പല സംസ്‌ഥാനങ്ങളിലും ഇപ്പോൾ രോഗബാധ കൂടിവരുന്ന സാഹചര്യമാണുള്ളത്. ജനുവരിയോടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000ൽ താഴെയായിരുന്നു. എന്നാൽ പിന്നീട് രോഗബാധിതരുടെ എണ്ണം വർധിക്കുകയായിരുന്നു. ഇന്ന് 26,291 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 85 ദിവസത്തിനിടെയിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്.
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണം കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ കാണിക്കുന്ന ജാഗ്രതക്കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ നേരത്തെ പറഞ്ഞിരുന്നു. ഏതാനും ചില സംസ്‌ഥാനങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും ഇന്ത്യ മുൻപന്തിയിലാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു, കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ചുവന്ന പ്രതിരോധ നടപടികൾ അതേനിലയിൽ തുടരാനും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 26,291 കോവിഡ് കേസുകളാണ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്. നിലവിൽ കോവിഡ് രോഗബാധയുടെ 78 ശതമാനവും മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.
Read also: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണം ജാഗ്രതക്കുറവ്; ആരോഗ്യമന്ത്രി