ബെംഗളൂരു: കർണാടകയിലെ കോളാറിലെ സർക്കാർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. പ്രധാന അധ്യാപികയുടെ അനുമതിയോടെ സ്‌കൂളിൽ വെള്ളിയാഴ്‌ച നിസ്‌കാരം നടത്തിയതിന് എതിരെയാണ് പ്രതിഷേധം. തുടർന്ന് കോളാർ ജില്ലാ കലക്‌ടർ ഉമേഷ് കുമാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
വെള്ളിയാഴ്‌ചകളിൽ നിസ്‌കരിക്കാനായി വിദ്യാർഥികൾ പുറത്തുപോകുന്നത് തടയാനായി ഒഴിഞ്ഞു കിടക്കുന്ന ഒരു ക്ളാസ് മുറിയിൽ നിസ്‌കരിക്കാൻ ഹെഡ്‌മിസ്‌ട്രസ് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് കുട്ടികൾ സ്‌കൂളിൽ തന്നെ നിസ്‌കരിച്ച് വരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച നിസ്‌കാരത്തെപ്പറ്റി അറിഞ്ഞ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കൂളിൽ മതം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.
രണ്ട് മാസങ്ങൾക്കു മുൻപ് സ്‌കൂൾ തുറന്നതുമുതൽ ഹെഡ്‌മിസ്‌ട്രസിന്റെ അനുമതിയോടെ തങ്ങൾ നിസ്‌കരിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞിരുന്നു. എന്നാൽ, തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നാണ് പ്രിൻസിപ്പൽ ഉമാദേവിയുടെ നിലപാട്.
Read also: അസമിൽ 18 ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്