ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ അതിരൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമെന്ന് റിപ്പോർട്. ആഗ്രയിലെ പ്രഭാ ആശുപത്രി, ഭഗവതി ആശുപത്രി തുടങ്ങി നഗരത്തിലെ വിവിധ ആശുപത്രികളിൽ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട് ചെയ്യുന്നു.
ആഗ്രയിലെ ആശുപത്രികള്‍ക്ക് മുന്നില്‍ ഓക്‌സിജനും ബെഡുകള്‍ക്കും ക്ഷാമം നേരിടുന്നതായി കാണിച്ച് നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ‘നിങ്ങളുടെ പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുന്നതിനായി നിങ്ങള്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരണം,’ എന്ന നിർദേശമാണ് നൽകുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട് ചെയ്യുന്നു.
ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ആളുകള്‍ മരിച്ചു വീഴുന്ന സ്‌ഥിതിയുണ്ടാകുമെന്ന് ബന്ധപ്പെട്ട അധികാരികളെ പലതവണ വിളിച്ചിട്ടും മെയില്‍ അയച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആഗ്രയിലെ ഭഗവതി ആശുപത്രിയുടെ മാനേജര്‍ സാരിഖ ഖാന്‍ പറയുന്നത്. തുടർന്ന് ഓക്‌സിജന്‍ ലഭിക്കുമെങ്കില്‍ സംഘടിപ്പിക്കാൻ കോവിഡ് രോഗികളുടെ ബന്ധുക്കളോട് ആവശ്യപ്പെടാൻ തങ്ങൾ നിർബന്ധിതരായി എന്നും ആശുപത്രി മാനേജര്‍ പറയുന്നു.
എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. ഇത്തരത്തില്‍ ‘തെറ്റായ വാര്‍ത്തകള്‍’ പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.
Read also: ഓക്‌സിജൻ ക്ഷാമം; യുപിയിൽ 7 കോവിഡ് രോഗികൾ മരിച്ചു