തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. നെടുമങ്ങാട് സ്വദേശി അജീഷാണ് പോലീസ് പിടിയിലായത്. തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്‌ഷനിസ്‌റ്റായ തമിഴ്‌നാട് സ്വദേശി അയ്യപ്പനെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. ആയുധവുമായി എത്തിയ അജീഷ് അയ്യപ്പനെ വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് നിന്നാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്.
രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പട്ടാപകൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം. അജീഷ് ബൈക്കിലെത്തിയാണ് കൊലപാതകം നടത്തിയത്. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിൽ വ്യക്‌തമായിരുന്നു. ഈ ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും രക്ഷപെടാൻ ഉപയോഗിച്ച ബൈക്കും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
നെടുമങ്ങാട് പോലീസും തമ്പാനൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്‌തമാകൂ. നിലവിൽ പ്രതിയെ തമ്പാനൂരിൽ എത്തിച്ചു പോലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം, കൊല്ലപ്പെട്ട അയ്യപ്പൻ തമിഴ്‌നാട്ടിൽ ഒരു കേസിൽ പ്രതിയായിരുന്നുവെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Most Read: യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാ ചിലവ് വഹിക്കും; സ്‌റ്റാലിൻ