തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഹൗസ് ബോട്ടുകളുടെ പ്രവർത്തനത്തിനും അനുമതി നൽകി. ഇതോടെ ഹൗസ് ബോട്ടുകൾക്കും, ശിക്കാര വള്ളങ്ങൾക്കും സംസ്‌ഥാനത്ത് പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിബന്ധനകളോടെ പ്രവർത്തിക്കാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.
അതേസമയം തന്നെ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇളവുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ടിപിആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ അശാസ്‌ത്രീയമാണെന്ന ആരോപണങ്ങൾ ശക്‌തമായതിനെ തുടർന്നാണ് ഇപ്പോൾ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം ഇനി മുതൽ ഞായറാഴ്‌ച മാത്രമായിരിക്കും സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഉണ്ടാകുക. ഞായറാഴ്‌ച ഒഴികെയുള്ള 6 ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.
കൂടാതെ പുതുക്കിയ മാർഗ നിർദ്ദേശപ്രകാരം കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്‌ച മുമ്പ് ആദ്യ ഡോസ് വാക്‌സിൻ എടുത്തവരോ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം. കടകൾക്ക് പുറമെ ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍, വ്യവസായ സ്‌ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിബന്ധന ബാധകമാണ്.
Read also : സൗദിയിൽ മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം; തീരുമാനം പ്രാബല്യത്തിൽ