ജിദ്ദ: സൗദിയിൽ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തി കൊണ്ടുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ മാളുകളിലെയും അതിന്റെ മാനേജ്‌മെന്റ് ഓഫീസുകളിലെയും പരിമിതമായ ചില ജോലികൾ ഒഴികെ എല്ലാ ജോലികളും സ്വദേശികൾക്ക് മാത്രമായിരിക്കും.
സ്വദേശികളായ പുരുഷൻമാർക്കും സ്‌ത്രീകൾക്കും തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ തുടർച്ചയായാണ് മാളുകളിലെ ജോലികൾ സ്വദേശവൽകരിക്കാനുള്ള തീരുമാനമെന്ന് അധികൃതർ പറയുന്നു.
മാനവ വിഭവശേഷി ഫണ്ടുമായി സഹകരിച്ച് സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കാൻ നിരവധി പരിശീലന പരിപാടികളും തൊഴിൽ സഹായ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. 2021 ഏപ്രിലിലാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജിഹി മാളുകളിലെ ജോലികൾ സ്വദേശിവൽകരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. നാല് മാസത്തിന് ശേഷം ഓഗസ്‌റ്റ് നാല് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ഇതിനായുള്ള നടപടിക്രമങ്ങൾക്കായി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
51,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീരുമാനം നടപ്പാക്കാത്ത സ്‌ഥാപനങ്ങൾക്ക് എതിരെ നടപടിയുണ്ടാകുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. നിലവിൽ സൗദിയിലെ മാളുകളിൽ നിരവധി വിദേശികളാണ് ജോലി ചെയ്‌ത് വരുന്നത്. പുതിയ തീരുമാനത്തോടെ ഇവർക്ക് മറ്റ് ജോലികളിലേക്ക് മാറേണ്ടി വരും.
Also Read: പെഗാസസ്; പട്ടികയിൽ ജസ്‌റ്റിസ് അരുൺ മിശ്രയുടെ പേരും