റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും യാൻബുവിലെ അരാംകോ എണ്ണ സംസ്കരണ കേന്ദ്രത്തിനും നേരെയാണ് ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഹൂതി നേതൃത്വം അറിയിച്ചു.
ഇരു കേന്ദ്രങ്ങളിൽ നിന്നും പുക ഉയരുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘർഷത്തിനിടെ ആദ്യമായാണ് സൗദി തലസ്ഥാനമായ റിയാദ് ഇന്നലെ ആക്രമിക്കപ്പെട്ടത്. റിയാദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായി രാജ്യാന്തര വാർത്താ ഏജൻസികളും റിപ്പോർട് ചെയ്തിട്ടുണ്ട്.
അതേസമയം, ആക്രമണത്തെ കുറിച്ച് സൗദി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ പുലർച്ചെ രണ്ടുതവണ റിയാദിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് വന്നതായി പ്രദേശവാസികൾ പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ മൂന്നിന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഉഗ്ര സ്ഫോടന ശബ്ദം കേട്ടു. പിന്നീട് സുരക്ഷാ മുന്നറിയിപ്പ് പിൻവലിച്ചുകൊണ്ടുള്ള സന്ദേശം ഫോണുകളിൽ ലഭിച്ചു.
ഇതിനിടെ, തെക്കൻ യെമനിൽ സൗദി പിന്തുണയുള്ള യെമൻ സേനയും ഹൂതികളും തമ്മിലുള്ള പോരാട്ടത്തിൽ 48 പേർ മരിച്ചു. ഇതിൽ 17 പേർ യെമൻ സേനാംഗങ്ങളും 31 പേർ ഹൂതി വിമതരുമാണ്. യെമൻ തലസ്ഥാനമായ സനയിൽ വ്യോമാക്രമണത്തിനുള്ള സൗദി ശ്രമം തകർത്തതായി ഹൂതികൾ അവകാശപ്പെട്ടതിന് പിന്നാലെയാണ് റിയാദിൽ ആക്രമണം നടന്നത്.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം





































