നഗോയ: 20ആമത് ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ മലയാളി താരം വിദർഭ വിനോദ്, സോനം മസ്കർ എന്നിവരടങ്ങിയ ടീം വെള്ളി മെഡൽ നേടി. ചൈനയ്ക്കാണ് സ്വർണം. ജപ്പാൻ ടീം വെങ്കലവും നേടി.
ഇതോടെ, ഏഷ്യൻ ഗെയിംസിൽഷൂട്ടിങ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർഭ. കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയാണ്. വിദർഭയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. 50 മീറ്റർ റാഫിൾ ഇനത്തിലും വിദർഭ മൽസരിക്കുന്നുണ്ട്. ഇന്നത്തെ മെഡൽ വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് വിദർഭ പറഞ്ഞു.
60 കിലോ വനിതാ വിഭാഗം മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യൻ താരം സുചിക തരിയലും മെഡൽ ഉറപ്പിച്ചിട്ടുണ്ട്. മങ്കോളിയയുടെ ബൈഗൽമ അൽതാൻചിമെഗിനെ 2-0നാണ് സുചിക വീഴ്ത്തിയത്. സെമി ഫൈനൽ കടന്നതോടെ സുചിക പോഡിയം ഫിനിഷ് ഉറപ്പാക്കുകയായിരുന്നു.
ജപ്പാനിലെ അയ്ച്ചി- നഗോയയിലെ പാലോമ മിസുവോ അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുന്നത്. 45 രാജ്യങ്ങളിൽ നിന്നുള്ള മൽസരാർഥികൾ 43 ഇനങ്ങളിൽ 469 വിഭാഗങ്ങളിൽ മൽസരത്തിനിറങ്ങും. ‘തീജ്വാല’ എന്നർഥം വരുന്ന ‘ഹോനോഹോനോ’യാണ് ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം. പാഡെൽ, തേക്ബോൾ തുടങ്ങിയ ഇനങ്ങൾ ഇത്തവണ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്. 1958ൽ ടോക്യോയും 1994ൽ ഹിരോഷിമയും വേദിയായിരുന്നു. അത്ലറ്റിക്സ് മൽസരങ്ങൾ 23നാണ് തുടങ്ങുക. 200 സ്വർണം ഉൾപ്പടെ 382 മെഡലുകൾ നേടി ചൈനയാണ് കഴിഞ്ഞതവണ ചാംപ്യൻമാരായത്. 28 സ്വർണം ഉൾപ്പടെ 106 മെഡലുകൾ നേടി ഇന്ത്യ നാലാമതായി.
ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉൾപ്പടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിലുണ്ട്. അത്ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതൽ മലയാളികൾ ഉള്ളത്, 11 പേർ. 1951ൽ ന്യൂഡെൽഹിയിൽ ഏഷ്യൻ ഗെയിംസിന് തുടക്കംകുറിച്ചപ്പോൾ 11 രാജ്യങ്ങൾ മാത്രമാണ് പങ്കെടുത്തത്.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം





































