വാഷിങ്ടൻ: പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ പ്രസിഡണ്ടിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മുൻപ് നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെയാണ് ട്രംപിന്റെ മടക്കം.
ഇത് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ട്രംപ് മടങ്ങിയതിന്റെ കാരണം അമേരിക്ക വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ആരംഭിക്കുന്നതിന്റെ സൂചനയായാണ് ഇക്കാര്യം വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, മേഖലയിൽ സംഘർഷ സാധ്യത മുന്നിൽക്കണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും പശ്ചിമേഷ്യയിലെ വിവിധ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൈനിക സംഘർഷം തീവ്രമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ഡിപ്പാർട്ട്മെന്റ്, ഈ മേഖലയിലൂടെയോ മേഖലയിലേക്കോ ഉള്ള യാത്രകളെ കുറിച്ച് അമേരിക്കക്കാർ പുനർചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക ജാഗ്രതാ നിർദ്ദേശം നൽകിയത്. അതിനിടെ, സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ഏഴ് നിബന്ധനകൾ അമേരിക്കക്ക് മുന്നിൽ വച്ചിട്ടുണ്ട്. ഖത്തർ വഴിയാണ് ഈ നിബന്ധനകൾ കൈമാറിയതെന്നും ട്രംപിന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണെന്നും ഇറാൻ പറഞ്ഞു.
Most Read| ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ; ചരിത്രം കുറിച്ച് മലയാളി താരം വിദർഭ






































