കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്‌റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തുവിട്ട് കെടി ജലീല്‍ എംഎല്‍എ. കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിന് സിറിയക്കിന്റെ ഭാര്യ ഡോ. ജാന്‍സി ജെയിംസിന് മഹാത്‌മാഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വാങ്ങി കൊടുത്തതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സുഭാഷന്‍ റെഡിയും ജസ്‌റ്റിസ് സിറിയക് ജോസഫും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിന്റെ രേഖകൾ കെടി ജലീല്‍ പുറത്തുവിട്ടിട്ടുണ്ട്.
നിലവിലെ ലോകായുക്‌ത ജസ്‌റ്റിസായ സിറിയക് ജോസഫ് ഹൈക്കോടതി ജഡ്‌ജിയായിരുന്ന സമയത്താണ് കുഞ്ഞാലിക്കുട്ടിയെ സഹായിച്ചിരുന്നതെന്ന് ജലീൽ പറയുന്നു.
‘ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനും മുന്‍ പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കുന്നു. ശ്രദ്ധിച്ച് വായിച്ച് മറുപടി പറഞ്ഞാല്‍ നന്നാകും. രമേശ്ജി, നിയമനം നടത്തുമ്പോള്‍ ചൂഴ്‌ന്ന് നോക്കാന്‍ ചക്കയല്ലല്ലോ?’ എന്ന തലക്കെട്ടോടെയായിരുന്നു ജലീൽ രേഖകള്‍ പുറത്തുവിട്ടത്.
ഇടതുസര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ പുതിയ കത്തി കണ്ടെത്തിയത് യുഡിഎഫ് ആണെന്ന് നേരത്തെ കെടി ജലീല്‍ ഫേസ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞിരുന്നു. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്‌മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ കുറിച്ചു.
കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ‘മാന്യനെ’ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താനാണ് യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാടെന്നും കുറിപ്പില്‍ പറയുന്നു.
ഇതിനെ പിന്നാലെ ലോകായുക്‌ത ഒരു പരമ പവിത്രമായ സ്‌ഥാപനമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് അഡ്വ. ജയശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകായുക്‌തയുടെ തലപ്പത്തിരിക്കുന്ന ജസ്‌റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാവളനാണെന്നും താന്‍ അഭിപ്രായപ്പെടില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.
Most Read: സംസ്‌ഥാനത്ത് മൂന്നാഴ്‌ചക്കകം കോവിഡ് കേസുകൾ കുറയും; ആരോഗ്യമന്ത്രി