ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നാൽ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ കൂടി തുറക്കാൻ സാധ്യതയുണ്ട്. നാളെ വൈകിട്ട് നാല് മണിയോടെയോ മറ്റന്നാൾ രാവിലെയോ ഇത് തുറന്നേക്കുമെന്നാണ് സൂചന.
മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് സെക്കൻഡിൽ 3000 ഘനയടി വെള്ളം ഒഴുക്കും. ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകട പരിധി കടക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ ഏഴിന് തുറക്കാനിരിക്കെ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. ഡാമിന്റെ പരിസരത്തുള്ള 350 കുടുംബങ്ങളെ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ അറിയിച്ചു.
വള്ളക്കടവ്, വഞ്ചുമല, ഉപ്പുതറ പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. ഡാമിലെ ജലനിരപ്പ് 138.15 അടിയായി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അറിയിപ്പും നിർദ്ദേശവും എത്തിയതോടെ താഴ്‌ന്ന പ്രദേശങ്ങളിലെ താമസക്കാർ സ്വയം വീടൊഴിയാൻ തുടങ്ങി. ഉദ്യോഗസ്‌ഥരും ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നുണ്ട്. ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ കനത്ത ജാഗ്രതയിലാണ് താഴ്‌വാരം.
ഡാമിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം നീരൊഴുക്കും ശക്‌തമാണ്. വൃഷ്‌ടി പ്രദേശങ്ങളിൽ മഴയുമുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ഉറപ്പ് പറയുന്നുണ്ടെങ്കിലും മുൻ വർഷങ്ങളിലെ തിക്‌താനുഭവങ്ങൾ നദീതീരത്തുള്ളവരെ പേടിപ്പിക്കുന്നുണ്ട്. പെരിയാറിന്റെ സ്വഭാവം പ്രവചനാതീതമായതും തീരത്തുള്ളവരിൽ ആശങ്ക ഉയർത്തുന്നു.
Also Read: അലനും താഹയ്‌ക്കും എതിരായ യുഎപിഎ നിലനിൽക്കില്ല; സുപ്രീം കോടതി