ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മാവോയിസ്‌റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല. മാവോയിസ്‌റ്റ് സംഘടനകളുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുകയുള്ളൂ എന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
താഹ ഫസലിന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് കോടതിയുടെ നിർണായക പരാമർശം. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നൽകിയ ഹരജിയും സുപ്രീം കോടതി തള്ളി.
ചെറുപ്പക്കാരായ അലനും താഹയും മാവോയിസ്‌റ്റ് ആശയങ്ങളിൽ ആകൃഷ്‌ടരായിരിക്കാം. അതിനാൽ അവരുടെ പക്കൽ മാവോയിസ്‌റ്റ് അനുകൂല പുസ്‌തകങ്ങളും ലഖുലേഖകളും കണ്ടേക്കാം. അലനും താഹയും മാവോയിസ്‌റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാൽ, ഇത് മാവോയിസ്‌റ്റ് സംഘടനയുടെ പ്രവർത്തനമാണെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി, ശ്രീനിവാസ് ഓക് എന്നിവർ വ്യക്‌തമാക്കി.
2019 നവംബർ ഒന്നിനാണ് മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് ചെയ്‌ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 2020 സെപ്‌റ്റംബറിൽ കൊച്ചിയിലെ എൻഐഎ കോടതി അനുവദിച്ച അതേ വ്യവസ്‌ഥകളിലാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ അലൻ ശുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.
Also Read: ഭൂചലന സാധ്യതകൾ കണക്കിലെടുത്തില്ല; ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി കേരളം