തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികൾക്കെതിരായ അക്രമ കേസുകളിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുന്നതിനുള്ള അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ഇത്തരം കേസുകളിൽ വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനായി ഹൈക്കോടതിയുടെ സഹായത്തോടെ ഉദ്യോഗസ്‌ഥർക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ജാഗ്രതയോടെ നടപടി സ്വീകരിക്കണമെന്നും, നിലവിൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വനിതാ ശിശുക്ഷേമ വകുപ്പ്, പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകൾ ഏകോപിപ്പിച്ച് പരിപാടികൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്‌ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കണ്ടെത്തുമെന്നും, പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനായി ക്രൈം മാപ്പിംഗ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടാതെ ഇരയാക്കപ്പെട്ട ആളുകളുടെ വിവരങ്ങൾ ഒരു കാരണവശാലും പുറത്തു പോകരുതെന്നും, മാദ്ധ്യമ വാർത്തകളിൽ ഇവരുടെ വിവരങ്ങൾ അടങ്ങുന്ന സൂചനകൾ പങ്കുവെക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തില്‍ മന്ത്രിമാരായ ഡോക്‌ടർ ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്, സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത് എന്നിവരും പങ്കെടുത്തു.
Read also: ഭൂചലന സാധ്യതകൾ കണക്കിലെടുത്തില്ല; ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി കേരളം