ലഖ്‌നൗ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി സമാജ്‌വാദി പാർട്ടിയും (എസ്‌പി) രാഷ്‌ട്രീയ ലോക്ദളും (ആർഎൽഡി) തമ്മിൽ ഉണ്ടാക്കിയ സഖ്യം വോട്ടെണ്ണൽ വരെ മാത്രമേ നിലനിൽക്കൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തവണ എസ്‌പി സർക്കാർ രൂപീകരിച്ചാൽ ജയിൽവാസം അനുഭവിക്കുന്ന എസ്‌പി നേതാവ് അസം ഖാൻ മന്ത്രിസഭയുടെ ഭാഗമാകുമെന്നും ആഭ്യന്തരമന്ത്രി ‘ഭായ്’ (സഹോദരൻ) എന്ന് വിശേഷിപ്പിച്ച ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി പുറത്താകുമെന്നും അമിത് ഷാ പറഞ്ഞു.
“ഇന്നലെ അഖിലേഷ് യാദവും ജയന്ത് ചൗധരിയും ഒരു പത്രസമ്മേളനം നടത്തി തങ്ങൾ ഒരുമിച്ചാണെന്ന് പറഞ്ഞു. എന്നാൽ ഈ കൂട്ടുകെട്ട് എത്രകാലം നിലനിൽക്കും? യുപിയിൽ എസ്‌പി സർക്കാർ രൂപീകരിച്ചാൽ ജയന്ത് ഭായിയെ പുറത്താക്കി അസം ഖാൻ തിരിച്ചുവരും. അടുത്തതായി എന്ത് സംഭവിക്കുമെന്ന് സ്‌ഥാനാർഥി പ്രഖ്യാപനത്തിൽ നിന്ന് മനസിലാക്കാൻ സംസ്‌ഥാനത്തെ ജനങ്ങൾക്ക് കഴിയണം,”- അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ അഭിപ്രായങ്ങൾ ആർഎൽഡി പ്രസിഡണ്ടിന് ഉള്ള ഉപദേശമായും ക്ഷണമായും കാണാമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ, ബിജെപിയുമായി സഖ്യത്തിനുള്ള സാധ്യത ചൗധരി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇന്ത്യയിലുടനീളം ഒരു വർഷം നീണ്ടുനിന്ന പ്രതിഷേധത്തിന് കാരണമായ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളുടെ വിമർശകൻ കൂടിയാണ് അദ്ദേഹം.
ഉത്തർപ്രദേശിൽ ജാട്ട് സമുദായത്തിന്റെ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ജനുവരി 26ന് ജാട്ട് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ അമിത് ഷാ, ജയന്ത് ചൗധരി തെറ്റായ വഴിയാണ് തിരഞ്ഞെടുത്തതെന്ന് പറഞ്ഞിരുന്നു. ആർഎൽഡി പ്രസിഡണ്ടിന് വേണ്ടി തങ്ങളുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ് എന്നും ബിജെപി പറഞ്ഞിരുന്നു.
Most Read: പെഗാസസിൽ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് കുറ്റം അംഗീകരിക്കുന്നതിന് തുല്യം; യെച്ചൂരി