കൊച്ചി: ചെറുപ്പക്കാർക്ക് ലഭിക്കേണ്ട അവസരം കേരളത്തിൽ നിഷേധിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘യുവം 2023‘ വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ നൂറ്റാണ്ട് ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവശക്‌തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വേഗത്തിൽ വളരുന്ന രാജ്യമാണ്. ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാർ മുന്നോട്ട് വരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കൾക്ക് മാറ്റങ്ങൾ വരുത്താൻ ശേഷിയുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിലെ യുവം അതിന്റെ സൂചനയാണെന്നും ചൂണ്ടിക്കാട്ടി. മഹാത്യാഗികളുടെ തുടർച്ചയാണ് കേരളത്തിലെ യുവത. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി. കേരളത്തിൽ നിന്നുള്ള മഹത് വ്യക്‌തികൾ യുവാക്കൾക്ക് പ്രചോദനമാകണം. ആദി ശങ്കർ, ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെയും സ്വാതന്ത്ര്യ സമരസേനാനികളെയും സംഭാവനകൾ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിക്കും യുവാക്കൾക്കും ഒരേ കാഴ്ച്ചപ്പാടാണ്. യുവാക്കൾക്ക് അവസരം ബിജെപിയാണ്. ബിജെപി സൃഷ്‌ടിക്കുന്ന മാറ്റം യുവാക്കൾക്ക് ഗുണം ചെയ്യും. കേരള സർക്കാർ യുവാക്കളെ അവഗണിച്ചു. തൊഴിൽമേള നടത്താൻ കേരളത്തിന് മടിയാണ്. എന്നാൽ, ബിജെപി ഭരിക്കുന്നിടത്തെല്ലാം തൊഴിൽമേള നടത്തി. പല പ്രതിഭകളെയും ആദരിച്ചത് ബിജെപി സർക്കാരാണ്. മുൻപ് ഭരിച്ചവർ കുംഭകോണമാണ് നടത്തിയതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിൽ എത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ജി20 യോഗം നടന്നപ്പോൾ കേരളീയർ മികവുകാട്ടി. സംസ്‌ഥാനത്തിന്റെ അടിസ്‌ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തും. വ്യവസായ വികസനം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. സ്വർണക്കടത്ത് കേസ് പരാമർശിച്ച പ്രധാനമന്ത്രി, ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിൽ ആണെന്നും അവരുടെ അധ്വാനം അതിനു വേണ്ടിയാണെന്നും പറഞ്ഞു.
യുഡിഎഫിനെയും എൽഡിഎഫിനെയും പ്രധാനമന്ത്രി വിമർശിച്ചു. ഒരു കൂട്ടർ പാർട്ടി താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. മറ്റൊരു കൂട്ടർ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്നു. ബിജെപി ഭരണം കേരളത്തിലും വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം, അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും നടൻമാരായ ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി നടിമാരായ അപർണ ബാലമുരളി, നവ്യാ നായർ ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ എന്നിവരും വേദി പങ്കിട്ടു.
Most Read: മാനനഷ്‌ടക്കേസ്; രാഹുലിന് ആശ്വാസം- പട്‌ന പ്രത്യേക കോടതി ഉത്തരവിന് സ്‌റ്റേ