ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നാളെ നേരിട്ട് ഹാജരാകാനുള്ള പട്‌ന പ്രത്യേക കോടതി ഉത്തരവ് ബീഹാർ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പട്‌ന പ്രത്യേക കോടതിയിലെ നടപടി താൽക്കാലികമായി നിർത്തിവെച്ചെന്നും, നാളെ രാഹുൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി അറിയിച്ചു. അടുത്ത മാസം 15ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
മുതിർന്ന ബിജെപി നേതാവ് സുശീൽ മോദിയുടെ പരാതിയിലാണ് പട്‌നയിലെ എംപി/എംഎൽഎ പ്രത്യേക കോടതി രാഹുലിന് സമൻസ് അയച്ചത്. കേസിൽ മൊഴി നൽകാനായി കഴിഞ്ഞ 12ന് ഹാജരാകാൻ കോടതി രാഹുലിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സൂറത്ത് കോടതി നടപടികളുടെ തിരക്ക് കാരണം തീയതി നീട്ടി നൽകണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ അംഗീകരിച്ചാണ് 25ന് ഹാജരാകാൻ നിർദ്ദേശിച്ചത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ മോദി പേരുകാരെല്ലാം കള്ളൻമാരാണ് എന്ന പരാമർശമാണ് കേസിനാദാരം. സൂറത്ത് കോടതി ഇതേ മാനനഷ്‌ടക്കേസിലാണ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്‌തിരുന്നു.
Most Read: പൂരങ്ങളുടെ പൂരം; തൃശൂർ പൂരത്തിന് കൊടിയേറി