തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30നും 11.30നും മധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തി. രാവിലെ 11.30നും 12നും ഇടയിലായിരുന്നു പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തി.
പിന്നാലെ, ഘടക ക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്‌തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയർന്നു. ഈ മാസം 30ന് ആണ് പൂരം. ഇത്തവണ പൂരം കാണാൻ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതൽ ആളുകൾ എത്തുമെന്നാണ് കണക്കുകൂട്ടൽ.
ജില്ലാ ഭരണകൂടം വിളിച്ച യോഗത്തിൽ പൂരത്തിന് കനത്ത സുരക്ഷ ഒരുക്കാൻ തീരുമാനമായി. കൂടുതൽ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തെ ഒന്നാകെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് പകരം കമ്പാർട്ട്മെന്റുകളാക്കി തിരിച്ചുള്ള രീതിയാണ് ഇത്തവണ ഉണ്ടാവുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Most Read: പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ