വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ഉൾവനത്തിലേക്ക് കടന്നതായി വനംവകുപ്പിന്റെ വിലയിരുത്തൽ. ഇതോടെ മയക്കുവെടി വെക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപെട്ടു. നാല് ദിവസമായി കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ വേട്ടയാടിയിട്ടില്ല. ഇതോടെയാണ് കടുവ ഉൾവനത്തിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിച്ചേർന്നത്.
അതേസമയം, കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരുന്നുണ്ട്. ഇന്നലെ പുതുതായി സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് വനപാലകർ ഇന്ന് പരിശോധിക്കും. കഴുത്തിൽ മുറിവേറ്റ കടുവയെ പിടികൂടി ചികിൽസ നൽകേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കൻമൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു.
അതേസമയം, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലി ഇറങ്ങിയെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. പത്തിലേറെ ആടുകളെ നഷ്‌ടപെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. രണ്ടുമാസത്തിലേറെയായി പ്രദേശത്ത് പുലി ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്നാണ് പരാതി. പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധനകൾ നടത്തി.
Most Read: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്‌ട പരിഹാരം നൽകാനാവില്ലെന്ന് സർക്കാർ