ബൽറാംപുർ: ഉത്തർപ്രദേശിലെ ബൽറാംപുർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിൽ തള്ളുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പിപിഇ കിറ്റ് ധരിച്ച ഒരാൾ റാപ്‌തി നദിക്ക് കുറുകെയുള്ള പാലത്തിൽ വണ്ടി നിർത്തിയ ശേഷം കോവിഡ് രോഗിയുടെ കവറിൽ പൊതിഞ്ഞ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ. ഒരു സഹായിയും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു.
പട്ടാപ്പകലാണ് സംഭവം. പാലത്തിലൂടെ കടന്നുപോയ മറ്റ് യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തി സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിൽ തള്ളിയതെന്ന് കണ്ടെത്തി.
In UP’s Balrampur district, video of body of man being thrown in the river from a bridge has surfaced. The body was of a man who succumbed to Covid on May 28. pic.twitter.com/DEAAbQzHsL
— Piyush Rai (@Benarasiyaa) May 30, 2021
കോവിഡ് ബാധിച്ച പ്രേംനാഥിനെ മെയ് 25നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഇദ്ദേഹം മരിച്ചു. തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മൃതദേഹം നദിയിൽ തള്ളിയത് പ്രേംനാഥിന്റെ ബന്ധുക്കൾ തന്നെയെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതായും കർശന നടപടിയെടുക്കുമെന്നും ബൽറാംപുർ ചീഫ് മെഡിക്കൽ ഓഫിസർ വിബി സിങ് പറഞ്ഞു.
മുൻപ് യുപിയിലെ വിവിധയിടങ്ങളിൽ ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് രാജ്യത്ത് വൻ വിവാദമായിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തില്‍ നദികളില്‍ മൃതദേഹങ്ങള്‍ തള്ളരുതെന്ന് കേന്ദ്രം നിർദ്ദേശവും നല്‍കിയിരുന്നു. അതേസമയം, സംസ്‌ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ല എന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഇതിനിടെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരിക്കുന്നത്.
Also Read: 600ൽ താഴെ ആക്‌ടീവ് കേസുകളുള്ള ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; യുപി