ഡെറാഡൂൺ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ ജൂൺ 22 വരെ തുടരാനാണ് സർക്കാർ തീരുമാനം. എന്നാൽ ചെറിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി സുബോധ് ഉനിയലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ ജൂൺ 15 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി-യമുനോത്രി എന്നിവ സന്ദർശിക്കാൻ അനുമതിയുണ്ട്. ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് മാത്രമാണ് അനുമതി നൽകുക. സംസ്‌ഥാനത്തിന്റെ പുറത്തു നിന്ന് വരുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ലോക്ക്ഡൗൺ സമയത്ത് വാക്‌സിനേഷൻ സ്വീകരിക്കാൻ പോകുന്നവർക്ക് യാത്ര ചെയ്യുന്നതിന് ഇളവുണ്ട്. ആവശ്യമായ രേഖകൾ കൈവശം സൂക്ഷിക്കാനാണ് നിർദ്ദേശം. 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള 20 പേർക്ക് മാത്രമേ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. മരണാനന്തര ചടങ്ങിലും ഇരുപത് പേർക്ക് പങ്കെടുക്കാം.
പുതിയ ഉത്തരവുകൾ വരുന്നത് വരെ സംസ്‌ഥാനത്തെ ബാറുകൾ എല്ലാം അടച്ചിടാനാണ് തീരുമാനം. വിദ്യാഭ്യസ സ്‌ഥാപനങ്ങളും അടഞ്ഞു കിടക്കും. സിനിമാ ഹാളുകൾ, ഷോപ്പിംഗ് മാളുകൾ, സ്‌റ്റേഡിയങ്ങൾ, ജിമ്മുകൾ, റസ്‌റ്റോറന്റുകൾ എന്നിവ ഈ കാലയളവിൽ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ, ലാബുകൾ എന്നിവയ്‌ക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതിയുണ്ട്.
Read Also: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി എല്ലാ സീറ്റിലും മൽസരിക്കും; കെജ്‌രിവാള്‍