കോഴിക്കോട്: കണ്ണൂർ പന്നിയൂരിൽ മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥി വീണു പരിക്കേറ്റ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് കെഎസ്‌യു ആരോപിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലെയും സ്‌ഥിതി സമാനമാണെന്നാണ് കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് ആരോപിച്ചത്. ഇനിയെങ്കിലും വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ തയ്യാറാകണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.
അതേസമയം, മലബാർ മേഖലയിൽ പ്ളസ് വൺ സീറ്റുകളുടെ ക്ഷാമം അതിരൂക്ഷമാണ്. വിദ്യാർഥികളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി നടപടി എടുക്കണം. കൂടാതെ പിജി-യുജി വിദ്യാർഥികൾക്ക് എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിൻ നൽകി ക്‌ളാസുകൾ പുനരാരംഭിക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. അതേസമയം, പ്ളസ് വൺ ക്‌ളാസിലെ പരീക്ഷയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം നീളുകയാണ്.
പരീക്ഷകൾ നീട്ടിവെയ്‌ക്കുകയോ, റദ്ദാക്കുന്ന കാര്യത്തിൽ വിദഗ്‌ധരുമായി കൂടിയാലോചന നടത്തി സർക്കാർ തീരുമാനം എടുക്കുകയോ ചെയ്യണം. ലക്ഷ്വദ്വീപിൽ കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷകൾ നിർത്തലാക്കിയ നടപടിയിൽ സർക്കാർ ഇടപെടലുകൾ നടത്തണം. സംഘപരിവാർ തീരുമാനങ്ങൾക്ക് സിൻഡിക്കേറ്റ് അടിമപ്പെടുകയാണെന്നും കെഎസ്‌യു ആരോപിച്ചു.
Read Also: യുവാവിനെ പൂട്ടിയിട്ട് കവർച്ച; സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ