ടോക്കിയോ: സൈബര്‍ സുരക്ഷാ മേഖലയില്‍ കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണയായി. സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള കരാറുകളില്‍ അന്തിമ തീരുമാനം ആയതായി സൂചനകളുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമായ 5ജി, കൃത്രിമ ബുദ്ധി(എഐ) എന്നീ വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജാപ്പനീസ് വിദേശകാര്യ മന്ത്രി മോട്ടേകി തോഷിമിസുവുമായി ടോക്കിയോവില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ജയശങ്കര്‍ ജപ്പാനില്‍ എത്തിയത്. ഇന്നലെ ജപ്പാന്‍, യുഎസ്, ഓസ്ട്രേലിയ രാജ്യങ്ങളുമായുള്ള ചതുര്‍കക്ഷി ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അതിനു ശേഷമാണ് ഇന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ഇന്തോ-പസിഫിക് മേഖലയിലെ സ്വതന്ത്ര്യ വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത് എന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളുടെയും വിഷയത്തിലെ സമാന കാഴ്‌ചപ്പാട് ചൈനയുടെ കടന്നു കയറ്റത്തിനെ എതിര്‍ക്കുന്നതാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും ജപ്പാനുമായുള്ള ചൈനയുടെ വിഷയങ്ങളും ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാന്‍ കാരണമായെന്ന് വിലയിരുത്തലുണ്ട്.
More World News: ഓസോൺ ദ്വാരം ഭീകരാവസ്‌ഥയിൽ; മുന്നറിയിപ്പ് നൽകി ശാസ്‌ത്ര ലോകം