ദുബായ്: ഒരു വർഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്. ഇന്ന് ഒമാനെതിരെ നടക്കുന്ന സൗഹൃദ മൽസരത്തോടെയാണ് ഇന്ത്യയുടെ കോവിഡാനന്തര മൽസരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.15ന് യുഎഇയിൽ വച്ചാണ് കളി നടക്കുക. സൂപ്പർ താരം സുനിൽ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക.
അതുകൊണ്ട് തന്നെ, മൻവീർ സിംഗോ ഇഷാൻ പണ്ഡിതയോ ആവും മുന്നേറ്റത്തിൽ ഇറങ്ങുക. മൻവീറിനെ ആദ്യം ഇറക്കി ഇഷാനെ സബ് ആയി ഇറക്കുകയാവും സ്‌റ്റിമാച്ചിന്റെ തന്ത്രം. സൂപ്പർ സബ് റോളിൽ ഇഷാന്റെ പ്രകടനം ഐഎസ്എലിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആഷിഖും ചാങ്തെയും വിങ്ങുകളിൽ ഇറങ്ങും. അനിരുദ്ധ് ഥാപ്പ, ഹാലിചരൻ നർസാരി, റൗളിൻ ബോർഗസ്, എന്നിവരാവും മധ്യനിരയിൽ ഇറങ്ങുക. ഹാലിചരനോ റൗളിനോ പകരം ലിസ്‌റ്റൺ കൊളാസോ ഇറങ്ങാനും ഇടയുണ്ട്.
പകരക്കാരനായെങ്കിലും ലിസ്‌റ്റൺ കളിക്കും. സന്ദേശ് ജിംഗൻ, ആദിൽ ഖാൻ, മന്ദർ റാവു ദേശായി, പ്രിതം കോട്ടാൽ എന്നിവരാവും പ്രതിരോധത്തിൽ. ബിപിൻ സിംഗ്, രാഹുൽ കെപി എന്നിവർ പകരക്കായി ഇറങ്ങിയേക്കും.
Read Also: കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥർക്കും സ്‌ഥിര കമ്മീഷൻ നിയമനം; സുപ്രീംകോടതി ഉത്തരവ്