ദുബായ്: ട്വന്റി-20 ലോകകപ്പ് സന്നാഹ മൽസരത്തിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഇംഗ്ളണ്ടിന് പിന്നാലെ ഓസ്‌ട്രേലിയയും ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി. 13 പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിശ്‌ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ 152 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കെഎൽ രാഹുലും രോഹിത് ശർമയും മികച്ച തുടക്കം സമ്മാനിച്ചു. ഇരവരും ഓപ്പണിങ് വിക്കറ്റിൽ 9.2 ഓവറിൽ 68 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
31 പന്തിൽ രണ്ട് ഫോറും മൂന്നു സിക്‌സും സഹിതം 39 റൺസെടുത്ത കെഎൽ രാഹുലിനെ ആഷ്‌റ്റൺ അഗർ പുറത്താക്കി. 41 പന്തിൽ 60 റൺസെടുത്ത രോഹിത് റിട്ടേർഡ് ഹർട്ടായി മടങ്ങി. അഞ്ചു ഫോറും മൂന്നു സിക്‌സുമാണ് രോഹിത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
പിന്നീട് സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. സൂര്യകുമാർ 27 പന്തിൽ 38 റൺസും പാണ്ഡ്യ എട്ടു പന്തിൽ 14 റൺസുമടിച്ചു.
അതേസമയം ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റിന് 11 റൺസ് എന്ന നിലയിലായിരുന്ന ഓസീസിനെ സ്‌റ്റീവ് സ്‌മിത്ത്(57) മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. പിന്നീട് സ്‌റ്റോയിൻസും(41) മാക്‌സ്‌വെല്ലും(37) സ്‌മിത്തിന് പിന്തുണ നൽകി. എന്നാൽ ഡേവിഡ് വാർണർ (1), ആരോൺ ഫിഞ്ച് (8), മിച്ചൽ മാർഷ് (0) എന്നിവർ വേഗം മടങ്ങി. നാല് റൺസോടെ മാത്യു വെയ്‌ഡ് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി അശ്വിൻ രണ്ടും ഭുവനേശ്വർ കുമാറും രവീന്ദ്ര ജഡേജയും രാഹുൽ ചാഹറും ഓരോ വിക്കറ്റ് വീതവും നേടി.
Most Read: വിറ്റാമിന്‍ ‘എ’ അഭാവം ഉള്ളവർക്കായി ഒരു ഡയറ്റ് പ്ളാൻ; ഇവ ഉള്‍പ്പെടുത്താം