ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി ഉയർന്നു.
58,578 ആളുകളാണ് രാജ്യത്ത് ഒരു ദിവസത്തിനുള്ളിൽ രോഗമുക്‌തി നേടിയത്. 96.80 ശതമാനമാണ് രോഗമുക്‌തി നിരക്ക്. അതേസമയം 979 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
നിലവിൽ 5,72,994 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 2,93,09,607 ആളുകൾ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് കോവിഡ് അപഹരിച്ചത് 3,96,730 ജീവനുകളാണ്.
അതേസമയം രാജ്യത്ത് മൂന്നാം തരംഗം വൈകുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്. രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഓഗസ്‌റ്റോടെ കോവിഡ് വാക്‌സിൻ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യത്ത് റഷ്യൻ നിർമിത കോവിഡ് വാക്‌സിനായ സ്‌പുട്നിക് വിയുടെ പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു. ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ട്രയൽ ആരംഭിച്ചത്. ഇന്ത്യയിൽ ഡോക്‌ടർ റെഡ്‌ഡിസ് ലബോറട്ടറീസ് വികസിപ്പിച്ച വാക്‌സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്.
Most Read: ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം