ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിൽസയിലായിരുന്ന 9,695 പേർ രോഗമുക്‌തരായി. 83 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്‌ഥിരീകരിച്ചത്.
ഇന്ത്യയിൽ 1,10,05,850 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,56,385 പേർ കോവിഡ് ബാധിച്ച് മരിച്ചു. 1,50,055 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 11,16,854 പേർക്ക് ഇന്ത്യയിൽ വാക്‌സിൻ നൽകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ത്യയിൽ 5 സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിലും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ഇന്ത്യയിലെ ആകെ രോഗികളുടെ 74 ശതമാനത്തിലേറെ രോഗികളും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്.
അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ കർശനമായി ജനങ്ങൾ പാലിക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നിയമലംഘനം നടത്തി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ 8 ദിവസത്തിനകം സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 6,971 കേസുകളാണ് കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിൽ റിപ്പോർട് ചെയ്‌തത്. കേരളത്തിൽ 4,070 കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Read also: കമൽനാഥ് കയറിയ ലിഫ്‌റ്റ് പത്തടി താഴ്‌ചയിലേക്ക് പതിച്ചു; രക്ഷപെട്ടത് തലനാരിഴക്ക്