ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. മാത്രമല്ല, 80ൽ അധികം രാജ്യങ്ങളിലേക്ക് 6.44 കോടി ഡോസ് വാക്‌സിൻ അയക്കുകയും ചെയ്‌തിട്ടുണ്ട്. ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ മുന്നിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബഗ്‌ചി വിശദീകരിച്ചു.
104 ലക്ഷം ഡോസ് വാക്‌സിൻ സൗജന്യമായാണ് കയറ്റുമതി ചെയ്‌തത്. 357 ലക്ഷം വാണിജ്യ അടിസ്‌ഥാനത്തിലും 182 ലക്ഷം കോവാക്‌സ് സംരംഭത്തിന്റെ ഭാഗമെന്ന നിലയിലുമാണ് അയച്ചതെന്നും ബഗ്‌ചി പറഞ്ഞു.
മഹാമാരിയുടെ സമയത്ത് ഇന്ത്യ സഹായിച്ച നിരവധി രാജ്യങ്ങളുടെ കൂട്ടത്തിൽ മാലിദ്വീപ്, ഭൂട്ടാൻ, ബംഗ്‌ളാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ തുടങ്ങിയവയും ഉൾപ്പെടുന്നു. ‘വാക്‌സിൻ മൈത്രി’ എന്ന പേരിൽ വിതരണം ആരംഭിച്ച ഈ ദൗത്യം വിജയകരമായിരുന്നു എന്നും ലോകത്തുടനീളം കയ്യടി നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് കാനഡയിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെതിരെ പ്രതികരണവുമായാണ് അരിന്ദം ബഗ്‌ചി രംഗത്തെത്തിയത്.
Also Read: 11 സംസ്‌ഥാനങ്ങൾ ആശങ്ക ഉയർത്തുന്നു; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം