ന്യൂഡെൽഹി: അയൽരാജ്യമായ ശ്രീലങ്കയുമായി എയർ ബബിൾ കരാർ ഒപ്പുവെച്ച് ഇന്ത്യ. ഉഭയകക്ഷി കരാർ പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുരാജ്യങ്ങളും തമ്മിലെ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഇനി സാധ്യമാകും.
ശ്രീലങ്കയെ കൂടാതെ മറ്റ് 27 രാജ്യങ്ങളുമായും ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അഫ്‌ഗാനിസ്‌ഥാൻ , ഫ്രാൻസ്, കാനഡ, ജർമനി, മാലിദ്വീപ്, യുഎസ്എ, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ യാത്രക്കാർക്കാരെ ശ്രീലങ്ക വീണ്ടും സ്വാഗതം ചെയ്യുന്നത് മാലിദ്വീപുമായി ടൂറിസം മേഖലയിൽ ആരോഗ്യകരമായ മൽസത്തിന് കാരണമാകുമെന്നാണ് ഈ മേഖലയിൽ ഉള്ളവരുടെ വിലയിരുത്തൽ. കോവിഡ് കാലത്ത് ഇന്ത്യക്കാർ ഏറ്റവുമധികം യാത്ര പോയ രാജ്യങ്ങളിൽ ഒന്നാണ് മാലിദ്വീപ്. യാത്രാനിയന്ത്രണങ്ങൾ ഇളവ് ചെയ്‌തതിനാൽ പലരും ഇനി ശ്രീലങ്ക തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ.
കോവിഡ് മഹാമാരിയെ തുടർന്നുള്ള 10 മാസത്തെ അടച്ചുപൂട്ടലിന് ശേഷം ജനുവരിയിൽ വിനോദസഞ്ചാരികൾക്കായി തുറന്നിരുന്നു. എന്നാൽ, എയർ ബബിളിന്റെ ഭാഗമല്ലാത്തതിനാൽ ഇന്ത്യക്കാർക്ക് യാത്ര സാധ്യമായിരുന്നില്ല.
സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ശ്രീലങ്ക കോവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ ജിഡിപിയുടെ അഞ്ച് ശതമാനവും ടൂറിസം മേഖലയെ ആശ്രയിച്ചുള്ളതാണ്.
ശ്രീലങ്കയിൽ എത്തുന്നതിന് രണ്ടാഴ്‌ച മുൻപ് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ടൂറിസ്‌റ്റുകൾക്ക് ഒരു ദിവസം മാത്രമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. എങ്കിലും, ഇവർക്ക് ആർടിപിസിആർ ടെസ്‌റ്റ് നിർബന്ധമാണ്. പരിശോധനയിൽ നെഗറ്റീവ് ആവുകയാണെങ്കിൽ പുറത്തിറങ്ങി യാത്ര ചെയ്യാം. വാക്‌സിനേഷൻ ലഭിക്കാത്ത വിനോദ സഞ്ചാരികൾ 14 ദിവസം ക്വാറന്റെയ്‌നിൽ കഴിയണം. ഒരാഴ്‌ച ഇടവിട്ട് ആർടിപിസിആർ പരിശോധന നടത്തുകയും വേണം.
Also Read: സുപ്രീം കോടതിയിൽ കോവിഡ് രൂക്ഷമാകുന്നു; 50 ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ