ന്യൂഡെൽഹി: രാജ്യത്ത് 60 കോടി പേർക്ക് കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത 6 മുതൽ 8 മാസങ്ങൾക്കുള്ളിലാകും വാക്‌സിൻ വിതരണം ചെയ്യുക. ഇതിന് വേണ്ടിയുള്ള കോൾഡ് സ്‌റ്റോറേജ് സംവിധാനങ്ങൾ അടക്കമുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ തയാറാക്കുന്നത്.
2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള കോൾഡ് സ്‌റ്റോറേജുകളാണ് വാക്‌സിൻ സൂക്ഷിക്കുന്നതിനായി തയാറാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സിറം, സ്‌പുട്‌നിക് തുടങ്ങിയ വാക്‌സിനുകൾ സൂക്ഷിക്കാൻ ഈ താപനില മതിയാവുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഇന്ത്യയിൽ അടിയന്തിര അനുമതിക്കായി അപേക്ഷിച്ച അമേരിക്കൻ നിർമിത ഫൈസർ വാക്‌സിൻ ഈ താപനിലയിൽ സൂക്ഷിക്കാനാവില്ല.
വൈകാതെ തന്നെ ഇന്ത്യയിൽ ഏതെങ്കിലുമൊരു വാക്‌സിന് അംഗീകാരം ഉടൻ നൽകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു സ്‌ഥലത്ത് പ്രതിദിനം 100 പേർക്ക് വാക്‌സിൻ നൽകാനാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് വാക്‌സിൻ വിതരണം ചെയ്യുക. രണ്ടാം ഘട്ടത്തിൽ കമ്മ്യൂണിറ്റി ഹാളുകളും മറ്റും കേന്ദ്രീകരിച്ചാകും വാക്‌സിൻ വിതരണം നടത്തുക.
Read also: സമരക്കാരിൽ ദേശവിരുദ്ധരില്ല, ഉണ്ടെങ്കിൽ അവരെ കേന്ദ്ര ഏജൻസികൾ പിടികൂടണം; കർഷകർ