ന്യൂഡെൽഹി: കോവിഡ് കേസുകളിലുണ്ടായ കുറവ് കണക്കിലെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസ്‌റ്റുകൾക്കായി തുറന്ന് നൽകാനൊരുങ്ങി രാജ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ടൂറിസം, ഹോസ്‌പിറ്റാലിറ്റി, വ്യോമയാന എന്നീ മേഖലകളെ പുനരുജ്‌ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ അഞ്ച് ലക്ഷം വിനോദസഞ്ചാരികൾക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2022 മാർച്ച് 31 വരെ സൗജന്യ വിസ നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഏകദേശം 100 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്.
പുതിയ പദ്ധതിയിലൂടെ ഹ്രസ്വകാല വിനോദ സഞ്ചാരികളെ പ്രോൽസാഹിപ്പിക്കാനാകുമെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു. വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാകും ആദ്യഘട്ടത്തിൽ പ്രവേശനം അനുവദിക്കുക. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമെന്നും അധികൃതർ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാർച്ചിലാണ് രാജ്യത്ത് ടൂറിസ്‌റ്റുകൾക്ക് അനുമതി നിഷേധിച്ചത്. ഇന്ത്യയെ കൂടാതെ യൂറോപ്പും മറ്റുചില രാജ്യങ്ങളും ടൂറിസത്തിനായി തുറന്നിട്ടുണ്ട്.
Also Read: പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു; പരിഹസിച്ച് രാഹുൽ