ന്യൂഡെൽഹി: അറബിക്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് എതിരെ കടുത്ത നടപടി എടുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കപ്പലുകളെ അക്രമിക്കുന്നവർ ഏത് ആഴക്കടലിലായാലും അവരെ ഇന്ത്യ കീഴ്‌പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയുടെ ഐഎൻഎസ് ഇംഫാൽ യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അറബിക്കടലിൽ എംവി പ്ളൂട്ടോ, ചെങ്കടലിൽ എംവി സായ്ബാബ എന്നീ കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കടലിലെ നിരീക്ഷണവും പരിശോധനയും നാവികസേന വർധിപ്പിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവർ ആരായാലും, കടലിന്റെ അടിത്തട്ടിൽ നിന്നായാലും അവരെ നമ്മൾ കണ്ടെത്തിയിരിക്കും. സൗഹൃദ രാജ്യങ്ങളുമായി പ്രവർത്തിച്ചു ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷ ഉറപ്പാക്കും’- രാജ്‌നാഥ് സിങ് വ്യക്‌തമാക്കി.
ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ മേഖലയിൽ മൂന്ന് യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേന വിന്യസിച്ചു. പി8 ഐ ലോങ്ങ്‌റേഞ്ച് പട്രോൾ എയർക്രാഫ്റ്റ് നിരീക്ഷണം നടത്തുന്നുണ്ട്. അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് സമീപമാണ് എംവി കെം പ്ളൂട്ടോ എന്ന ചരക്ക് കപ്പലിന് നേരെ കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണം ഉണ്ടായത്. പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാൽ, ഇറാൻ ഇത് നിഷേധിച്ചു.
25 ഇന്ത്യൻ നാവികരടങ്ങിയ എണ്ണക്കപ്പലിന് നേരെ ദക്ഷിണ ചെങ്കടലിലും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. യെമനിലെ ഹൂതി വിമതരാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്. ഗാബണിൽ രജിസ്‌റ്റർ ചെയ്‌ത എംവി സായ്‌ബാബ എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. നോർവേയിൽ രജിസ്‌റ്റർ ചെയ്‌ത എംവി ബ്ളാമെനർ എന്ന ഓയിൽ ടാങ്കറിന് നേരെ വിഫലമായ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് എംവി സായിബാബയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്.
Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി